ദീപാവലിയൊന്ന് കളറാക്കിയതാ, വൈദ്യുതി മോഷ്ടിച്ചെന്ന ചീത്തപ്പേരും ധനനഷ്ടവും; 68526 രൂപ പിഴയൊടുക്കി കുമാരസ്വാമി!
ജെപി നഗറിലെ വസതിയിൽ വൈദ്യുത ലൈറ്റുകൾ കത്തിക്കാൻ അനധികൃത കണക്ഷൻ എടുത്തെന്നായിരുന്നു പരാതി.

ബെംഗളൂരു: ദീപാവലിക്ക് വസതി മോടി പിടിപ്പിക്കാനായി പോസ്റ്റിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി എടുത്തതിന് 68526 രൂപ പിഴയടച്ചതായി കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ദീപാവലി സമയത്ത് ജെപി നഗറിലെ വസതിയിൽ വൈദ്യുത ലൈറ്റുകൾ കത്തിക്കാൻ അനധികൃത കണക്ഷൻ എടുത്തെന്നായിരുന്നു പരാതി. പിഴ തുക കണക്കാക്കിയ രീതി നീതിപൂർവമല്ലെന്ന് കുമാരസ്വാമി ആരോപിച്ചു. എഫ്‌ഐആറിൽ പിഴവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡാണ് (ബെസ്‌കോം) പിഴ ചുമത്തിയത്.
ബെംഗളൂരുവിലെ ജെപി നഗറിലെ വസതിയിൽ ദീപാവലി ആഘോഷിക്കാൻ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് കോൺഗ്രസാണ് ആരോപിച്ചത്. വീഡിയോ സഹിതം കോൺഗ്രസ് തെളിവ് പുറത്തുവിടികയും ചെയ്തു. തുടർന്ന് കുമാരസ്വാമിക്കെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ഇലക്‌ട്രിസിറ്റി ആക്‌ട് (വൈദ്യുതി മോഷണം) പ്രകാരമാണ് കേസെടുത്തത്.
കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക് വൈദ്യുത തൂണിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് അലങ്കാര വിളക്കുകൾ പ്രകാശിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വീട് അലങ്കരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് സംഭവിച്ച തെറ്റാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. വീടിന്റെ മീറ്റർ ബോർഡുമായി ബന്ധിപ്പിച്ച് സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചതായി കുമാരസ്വാമി പറഞ്ഞു.