രാജ്യത്ത് കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് ഏഴ് കമ്പനികൾക്ക്: കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവാക്സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും ഇതുവരെ 600 പേരിൽ പരീക്ഷിച്ചുവെന്നും എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്ജയ് റായ് പറഞ്ഞു.
ദില്ലി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് ഏഴ് കമ്പനികൾക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോ ടെക്ക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, റിലൈന്‍സ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ബിന്ദോ ഉൾപ്പെടെ ഏഴ് കമ്പനികൾക്കാണ് വാക്സിന്‍റെ പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം വിദേശ വാക്സിനുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, കൊവിഡ് വാക്സിൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും അടുത്ത വർഷം പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും ഇതുവരെ 600 പേരിൽ പരീക്ഷിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആസൂത്രണം ചെയ്ത രീതിയിൽ പരീക്ഷണം നടന്നാല്‍ അടുത്ത വർഷം പകുതിയോടെ വാക്സിൻ ലഭ്യമായേക്കുമെന്നും സഞ്ജയ് റായ് കൂട്ടിച്ചേര്‍ത്തു.