വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു
മണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങി.
മൺസൂൺ രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മഴക്കെടുതിയിൽ ഉത്തരേന്ത്യയിലാകെ മരണം ഏഴായി. വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാർഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ മഴ വീണ്ടും ശക്തമാകും.

