കനത്ത മഴ: ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നു, അസമില്‍ രണ്ട് ലക്ഷം പേര്‍ ക്യാംപുകളില്‍
അരുണാചൽ പ്രദേശ്,സിക്കിം,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു
കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകുകയാണ്. അസമിൽ രണ്ട് ലക്ഷം പേർക്കാണ് വീടുകൾ നഷ്ടമായത്.
ഉത്തരാഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അരുണാചൽ പ്രദേശ്,സിക്കിം,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടൽക്ഷോഭം ഉണ്ടാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.