ദില്ലിയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യമുനയിലെ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അമിത് ഷായുടെ വിമാനം വഴിതിരിച്ചുവിട്ടു.

ദില്ലി: ദില്ലിയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. 

മഴ ശക്തമായത് വ്യോമഗതാഗതത്തെ ബാധിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു. ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടത്. ജമ്മുകശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.

കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെ ദില്ലി സർക്കാർ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നടപടി.

കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിലും എൻസിആറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും, മിതമായതോ കനത്തതോ ആയ മഴയ്ക്ക് തയ്യാറെടുക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.