ആറുവയസ്സുകാരന്‍റെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിര്‍ധന കുടുംബം
ആശുപത്രിയിലെ മുറിവാടക താങ്ങാനാവാത്തത് കൊണ്ട് കുടുംബം പുറത്ത് താമസിക്കുകയാണ്. ഓരോ നാല് മണിക്കൂറും ഇടവിട്ട് ഇന്‍ജക്ഷന്‍ നല്‍കുന്നു. മകനുവേണ്ടി രാവും പകലും ആശുപത്രിയില്‍ ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് കുരുന്നിന്‍റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. സുമനസ്സുകള്‍ കനിഞ്ഞാല്‍ മാത്രമെ റിതേഷിന് ഇനി പഴയതുപോലെ സ്കൂളില്‍ പോകാനും കളിക്കാനും സാധിക്കുകയുള്ളൂ.
"എനിക്ക് സ്കൂളില്‍ പോകാനോ സുഹൃത്തുക്കളുടെയൊപ്പം കളിക്കാനോ സാധിക്കുന്നില്ല'- ആറുവയസ്സുകാരന്‍ റിതേഷിന്‍റെ വാക്കുകളാണിത്. പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ അര്‍ബുദത്തിന്‍റെ വേദനയില്‍ ദുരിതമനുഭവിക്കുകയാണ് ഈ കുരുന്ന്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന കുട്ടികളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് റിതേഷിന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നത്. റിതേഷിന്‍റെ ജീവന്‍ നില നിര്‍ത്തണമെങ്കില്‍ മജ്ജ മാറ്റി വയ്ക്കുക മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പട്ടിണിയും ദാരിദ്യവും മാത്രം കൂട്ടായുള്ള കുടംബത്തിന് ശസ്ത്രക്രിയയുടെ വന്‍ തുക താങ്ങാനുള്ള ശേഷിയില്ല.
സെക്ക്യൂരിറ്റി ആയി ജോലി ചെയ്യുന്ന പിതാവ് ദുരൈയുടെ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. കഴിഞ്ഞ വര്‍ഷമാണ് റിതേഷിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവത്തിന്‍റെ തുടക്കം. പെട്ടെന്ന് ഒരു ദിവസം തലചുറ്റി വീണ കുട്ടിയെ മതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. റിതേഷിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു.
ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാതാപിതാക്കള്‍ റിതേഷിനെ രാമചന്ദ്ര ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നിരവധി ടെസ്റ്റുകള്‍ക്ക് ശേഷമാണ് കുട്ടിക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണെന്ന് തിരിച്ചറിയുന്നത്. ശരീരത്തിന് ആവശ്യമായ രക്ത കോശങ്ങള്‍ നിര്‍മിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. മജ്ജ മാറ്റി വയ്ക്കലാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം.
മകന്‍റെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെന്നൈയിലെ ആശുപത്രിക്ക് അടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം ഇപ്പോള്‍. ആശുപത്രിയിലെ മുറിവാടക താങ്ങാനാവാത്തത് കൊണ്ടാണ് ഇവര്‍ ആശുപത്രിക്ക് പുറത്ത് താമസിക്കുന്നത്. ഓരോ നാല് മണിക്കൂറും ഇടവിട്ട് ഇന്‍ജക്ഷന്‍ നല്‍കിയാണ് റിതേഷിന്‍റെ ചികിത്സ തുടരുന്നത്. മകനുവേണ്ടി രാവും പകലും ആശുപത്രിയില്‍ ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് കുരുന്നിന്‍റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്.
മകന്‍റെ ജീവനാണ് തങ്ങള്‍ക്ക് വലുതെങ്കിലും ജീവന്‍ രക്ഷിക്കാന്‍ വേണ്ട പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുമനസ്സുകള്‍ കനിഞ്ഞാല്‍ മാത്രമെ റിതേഷിന് ഇനി പഴയതുപോലെ സ്കൂളില്‍ പോകാനും കളിക്കാനും സാധിക്കുകയുള്ളൂ.