പ്രതിപക്ഷ എംപിമാർ രാജ്യദ്രോഹത്തിന് സഹായിക്കാൻ പണം വാങ്ങിയെന്ന് പറഞ്ഞു, അവകാശ ലംഘനത്തിനെതിരെ ഹൈബിയുടെ നോട്ടീസ്
ദില്ലി: ഹൈബി ഈഡൻ എം പി പാർലമെന്റിൽ അവകാശ ലംഘനത്തിനെതിരെ നോട്ടീസ് നൽകി. രാഹുൽ ഗാന്ധി സോണിയാ ഗാന്ധി എന്നീ പേരുകൾ എടുത്തു പറഞ്ഞ് രാജ്യ ദ്രോഹത്തിന് സഹായിക്കാൻ പണം കൈപ്പറ്റിയെന്ന ബിജെപി എംപിയുടെ ആരോപണത്തിലാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ എംപിമാർ രാജ്യദ്രോഹപ്രവർത്തനത്തിന് സഹായിക്കാൻ ചൈനയിൽ നിന്നും പണം കൈപ്പറ്റിയെന്നും വിഘടനവാദികളും ചില മാധ്യമ പ്രവർത്തകരും ഒപ്പം നിർത്തി രാജ്യദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നു എന്നും ബിജെപി എംപി ഡോ. നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു.
അടിസ്ഥാനരഹിതമായ ഇത്തരം ദുരാരോപണങ്ങൾ പാർലമെന്റ് ചട്ടം 352, 353 എന്നിവയ്ക്ക് വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ എം പി സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായി പ്രവൃത്തിക്കേണ്ട പാർലമന്റ് വ്യക്തിപരമായ ആരോപണങ്ങൾ നടത്തുന്ന ഇടമായി മാറുന്നത് അങ്ങേയറ്റം ലജ്ജാകരമാണ് എന്ന് അദ്ദേഹം നോട്ടീസിൽ പറഞ്ഞു.
Read more: സെന്തിൽ ബാലാജി ഇഡി കസ്റ്റഡിയിൽ, ശനിയാഴ്ച വരെ ചോദ്യം ചെയ്യും
അതേസമയം, പ്രതിപക്ഷ ബഹളത്തിനിടെ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ലും ഫാർമസി ബില്ലും ലോക്സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിക്കൊണ്ടാണ് ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ല് പാസാക്കിയത്. വിവിധ സേവനങ്ങള്‍, സബ്സിഡി, ലൈസൻസ് തുടങ്ങിയവക്കായി നല്‍കുന്ന വ്യക്തിവിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. വ്യക്തിവിവരങ്ങളില്‍ സർക്കാർ കൈകടത്തുന്നു എന്നടക്കം പ്രതിപക്ഷം വിമർശിച്ചു.
രാജ്യസഭയില്‍ ദില്ലി ഭരണ നിയന്ത്രണ ബില്ലിന് മേൽ ചർച്ച നടക്കുകയാണ്. ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന വിമർശനത്തിനിടെയാണ് ചർച്ച നടക്കുന്നത്. ഇതിനിടെ രാജ്യസഭയിൽ ആദ്യമായി സംസാരിക്കാൻ എഴുന്നേറ്റ മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷമായ വിമർശനം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. പിന്നാലെ ജയ ബച്ചനടക്കം പ്രതിപക്ഷത്തെ നാല് വനിതാ എംപിമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രിയങ്ക ചതുർവേദി, ജയബച്ചൻ, വന്ദന ചവാൻ, സുഷ്‍മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്.
