അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും. മോഷണം മറച്ചുവെക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ട്രസ്റ്റ് യോഗം

ദില്ലി: അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും. മോഷണം മറച്ചുവെക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ട്രസ്റ്റ് യോഗം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചു. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ ജനറല്‍സെക്രട്ടറി ബജ്രംഗ് ബാഗ്ഡേ പുതിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയാകും. ക്ഷേത്ര കൊള്ളയോടെ മുഖം നഷ്ടപ്പെട്ട രാമജന്മഭൂമി ട്രസ്റ്റ് വിശ്വാസം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. അയോധ്യ ക്ഷേത്ര നഗരിയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലുയര്‍ന്ന പ്രധാന ചര്‍ച്ചയും നഷ്ടപ്പെട്ട ജനവിശ്വാസം എങ്ങിനെ വീണ്ടെടുക്കാമെന്നതായിരുന്നു. മൂന്ന് മണിയോടെ തുടങ്ങിയ നിര്‍ണ്ണായക യോഗത്തില്‍ ആദ്യ അജണ്ട രാജി അംഗീകരിക്കുകയെന്നതായിരുന്നു. ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് ചമ്പത് റായിയുടെയും, ട്രസ്റ്റ് അനില്‍ മിശ്രയുടെയും രാജി അംഗീകരിച്ചു. ചമ്പത് റായിക്ക് പകരം വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ ജനറല്‍ സെക്രട്ടറി ബജ്രംഗ് ബാഗ്ഡേ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എത്തും. രാജസ്ഥാന്‍ സീക്കര്‍ സ്വദേശിയായ ബാഗ്ഡേ ചാര്‍ട്ടേക്ക് അക്കൗണ്ടന്‍റായും നാഷണല്‍ അലുമിനിയം കമ്പനിയില്‍ സിഎംഡി പദവിയും വഹിച്ചിട്ടുണ്ട്. ട്രസ്റ്റ് സിഇഒ പദവിയില്‍ ചര്‍ച്ച നടന്നില്ലെന്നാണ് സൂചന.

യോഗത്തിനെത്തിയ ചമ്പത് റായി രാജി ചര്‍ച്ചയായപ്പോള്‍ മാറി നിന്നു. എസ്ഐടി അന്വേഷണത്തില്‍ ട്രസ്റ്റ് യോഗം തൃപ്തി അറിയിച്ചു. രാജി വച്ച ചമ്പത് റായിക്കെതിരെ കേസ് മുറുകിയേക്കാം. ഗൂഢാലോചനയില്‍ പ്രതി ചേര്‍ത്തേക്കും. അതേ സമയം സുപ്രീംകോടതിയുടെ മുന്നില്‍ സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജിയുണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളിയത്. ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലല്ലോയെന്ന പരാമര്‍ശത്തോടെ അവധി കഴിയുന്ന 13 ന് ശേഷം ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി വയ്ക്കുകയായിരുന്നു.

YouTube video player