ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്തിന് ടിവികെ ജനറൽ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്തിന് ടിവികെ ജനറൽ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ടിവികെയ്ക്ക് ആശ്വാസകരമായ വിധിയാണ് ഹൈക്കോടതി പുറത്തിറക്കിയത്. കലാപാഹ്വാനം അടക്കം ചുമത്തിയായിരുന്നു പൊലീസ് എഫ്ഐആര്‍. ടിവികെ ജനറൽ സെക്രട്ടറിക്ക് വേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ അഭിഷേക് സിങ്വി ആണ് ഹാജരായത്. നേപ്പാൾ, ശ്രീലങ്ക മാതൃകയിൽ ജെൻ സി പ്രക്ഷോഭം വേണമെന്നായിരുന്നു ആധവിന്‍റെ പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആധവ് കോടതിയെ സമീപിച്ചത്. കലാപാഹ്വാനം ഇല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്തണമെന്നാണ് ഉദേശിച്ചതെന്നും ആധവ് വാദിച്ചിരുന്നു. പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിച്ചെങ്കിലും ഒരു ലക്ഷത്തിൽ അധികം പേർ വായിച്ചെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധിപ്പേർ മരിച്ചതിന് പിന്നാലെയാണ് വിവാദ പോസ്റ്റുമായി ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന രംഗത്തെത്തിയത് . പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായായിരുന്നു ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പിൽ പറയുന്നു. ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആധവ് അർജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചത്. ആധവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയർന്നു. വിവാദമായതോടെ ആധവ് അർജുന പോസ്റ്റ് പിൻവലിക്കുകയായിരുന്നു.


