ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ വനിതാ ഐപിഎസ് ട്രെയിനിയെ സഹബാച്ച്‌മേറ്റ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. ലൈംഗികാധിക്ഷേപം, കൊലപാതകശ്രമം, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയ ഗുരുതര ആരോപണങ്ങളിൽ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ (NPA) വനിതാ ഐപിഎസ് ട്രെയിനിയെ സഹബാച്ച്‌മേറ്റ് ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ അത്താപൂർ പോലീസ് കേസെടുത്തു. ലൈംഗികാധിക്ഷേപം, ശാരീരിക ഉപദ്രവം, കൊലപാതകശ്രമം, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഗുരുതര പരാതി
സോഷ്യൽമീഡിയ ആക്ടിവിസ്റ്റ് കൊറീന എനറ്റ് സുവാരസ് പുറത്തുവിട്ട എക്സ് (X) പോസ്റ്റിലൂടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വ്യാജ പ്രചാരണവും വാട്ട്‌സ്ആപ്പ് അധിക്ഷേപവും: ജൂൺ മുതൽ പ്രതി വാട്ട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ച് തെലുങ്കിൽ മോശം പദപ്രയോഗങ്ങൾ നടത്തുകയും, മറ്റൊരു ട്രെയിനിയുമായി ബന്ധമുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയും ചെയ്തു.
ഫോൺ തട്ടിയെടുത്തു, കഴുത്തിൽ കത്തിവച്ച് ഭീഷണി
ജൂലൈ 8 -ന് പരാതിക്കാരിയുടെ മൊബൈൽ ഫോൺ ഉദയ് കൃഷ്ണ റെഡ്ഡി ബലമായി പിടിച്ച് വാങ്ങിയെന്നും പിന്നാലെ ഭീഷണിപ്പെടുത്തി പാസ്‌വേഡ് വാങ്ങി സ്വകാര്യ സന്ദേശങ്ങൾ പരിശോധിച്ചെന്നും പരാതിയിൽ പറയുന്നു. ജൂലൈ 9-ന് രാത്രി പരാതിക്കാരിയെ തടഞ്ഞുനിർത്തി ബലമായി മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മുടിയിൽ പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ച പ്രതി, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും മൂന്ന് കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് എറിഞ്ഞെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയോട് മോശമായി പെരുമാറിയ ഉദയ് കൃഷ്ണ റെഡ്ഡി, അനുവാദമില്ലാതെ യുവതിയുടെ സ്വകാര്യ വീഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.
ഇവരോ ഭാവിയിലെ ഇന്ത്യൻ പോലീസ് ?
വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഭാവിയിലെ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിക്കുന്നതാണെന്നും പ്രതിക്കെതിരെ കടുത്ത നടപടി വേണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ തെളിയുന്നതുവരെ കാത്തിരിക്കണമെന്നും കേസ് കെട്ടിച്ചമച്ചതാണോ എന്ന് അന്വേഷിക്കണമെന്നും മറ്റ് ചിലർ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിന് പുറമെ പോലീസ് അക്കാദമി തലത്തിലും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.


