ഹിമാചലിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ ഇന്നത്തെ തെരച്ചിൽ അവസാനിച്ചു. നാളെ വീണ്ടും തുടരും. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ദില്ലി: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നൽകും. മണ്ണിടിച്ചിലില്‍ 11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് നടത്തുന്ന ഇന്നത്തെ തെരച്ചിൽ അവസാനിച്ചു. നാളെ വീണ്ടും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്.
മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവർത്തനത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നൽകിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേർ അടങ്ങുന്ന സംഘവും എത്തി. മണ്ണിടിയിൽ ആളുകൾ കുടുങ്ങിക്കിടന്നുണ്ടോ എന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.