‘എനിക്ക് തിരിച്ചു പോകണ്ട. പക്ഷേ എന്റെ കുടുംബം അവിടെയാണ്. എന്റെ മക്കള്‍ അവിടെയാണ്. അവരുടെ സുരക്ഷ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയമാണ്.’ കുടിയേറ്റ തൊഴിലാളി അബ്ദുളിന്‍റെ വാക്കുകള്‍
ഷിംല: കശ്മീരിലേക്ക് തിരിച്ചു പോകാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍. ഹിമാചല്‍പ്രദേശില്‍ ജോലി ചെയ്യുന്ന കശ്മീരികളാണ് താഴ് വരകളിൽ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയോർത്ത് തിരികെ പോകാനൊരുങ്ങുന്നത്. ഇന്ത്യ പാക് ബന്ധം കലുഷിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികളുടെ തീരുമാനം.
'ചിലർ തിരികെ കശ്മീരിലേക്ക് പോകാനൊരുങ്ങുകയാണ്. കാരണം അവരുടെ കുടുംബങ്ങൾ അവിടെയാണ്. ഏറ്റവും മികച്ച സ്ഥലമാണ് ഷിംല. ഇവിടെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ല', മഖ്സൂദ് എന്ന കുടിയേറ്റക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
‘എനിക്ക് തിരിച്ചു പോകണ്ട. പക്ഷേ എന്റെ കുടുംബം അവിടെയാണ്. എന്റെ മക്കള്‍ അവിടെയാണ്. അവരുടെ സുരക്ഷ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയമാണ്.’ കുടിയേറ്റ തൊഴിലാളി അബ്ദുളിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഏകദേശം 30,000ത്തോളം കശ്മീരികൾ ഹിമാചല്‍പ്രദേശിന്റെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 800ഓളം പേർ ഷിംലയാണ് ജോലി നോക്കുന്നത്. ഇവരിൽ നിന്നും മുപ്പത് ശതമാനത്തോളം തൊഴിലാളികളാണ് ഇപ്പോൾ തിരിച്ചുപോകാൻ തയ്യാറെടുക്കുന്നത്.
