'കുത്തബ്മിനാറിന്റെ പേര് വിഷ്ണു സ്തംഭമെന്ന് മാറ്റണം', ആവശ്യവുമായി ഹിന്ദു സംഘടനകളുടെ പ്രതിഷേധം
മഹാകാൽ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവർത്തകർ പ്ലക്കാർഡുകളുമായി മുദ്രാവാക്യമുയർത്തിയാണ് കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്തിരിക്കുന്നത്
ഐതിഹാസിക സ്മാരകമായ കുത്തബ് മിനാർ വിഷ്ണു സ്തംഭം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കുത്തബ് മിനാറിൽ കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും മഹാകാൽ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യവുമായെത്തി.
കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാർ ഹനുമാൻ ചാലിസയും ചൊല്ലി. അതേസമയം, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാൻഡ്മാർക്കുകളുടെ പേരുകൾ മുഗൾ ഭരണാധികാരികളുടെ പേരിലുള്ളതിനാൽ മാറ്റണമെന്ന് ദില്ലി ബിജെപി ഘടകവും ആവശ്യപ്പെട്ടു.
മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹർഷി വാൽമീകി, ജനറൽ വിപിൻ റാവത്ത് എന്നിവരുടെ പേരുകൾ പുനർനാമകരണം ചെയ്യണമെന്നാണ് ദില്ലി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനുള്ള കത്തിൽ നിർദ്ദേശിച്ചത്..