അയോധ്യ പ്രതിഷ്ഠാ ദിനം: ജനുവരി 22 ന് ഉച്ചക്ക് 2.30 വരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നതതല സംഘത്തെ അയോധ്യയിലേക്കയച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നടപടി.
![Holiday for central government institutions till 2 30 pm on January 22 sts Holiday for central government institutions till 2 30 pm on January 22 sts](https://static-ai.asianetnews.com/images/01hme3h7y9mj5fewqjs11m52sr/mixcollage-18-jan-2024-04-27-pm-7612_363x203xt.jpg)
ദില്ലി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ധദിനാവധി പ്രഖ്യാപിച്ചു. ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം തടയാന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നത തല സംഘത്തെ ആഭ്യന്തര മന്ത്രാലയം അയോധ്യയിലേക്കയച്ചു.
പ്രതിഷ്ഠാ ദിനമായ 22ന് ഉച്ചക്ക് രണ്ടര വരെയാണ് അവധി. മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടി.
ദീപാവലി പോലെ ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പൊതു ജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ അയോധ്യയിലേക്ക് കൊണ്ടു പോകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അതേ സമയം സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് അത് തടയാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. അയോധ്യയിലേക്ക് സൈബര്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ച് നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. ഇതിനിടെ പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പും സര്‍ക്കാര്‍ പുറത്തിറക്കി. രാമക്ഷേത്രം, സരയൂ നദി, ഹനുമാന്, ജഡായു തുടങ്ങി ആറ് ചിത്രങ്ങള്‍ സ്റ്റാമ്പുകളായി പ്രധാനമന്ത്രിയാണ് പുറത്തിറക്കിയിരിക്കുന്നത്.