തമിഴ്നാട്ടിലെ ദുരഭിമാനക്കൊല: കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു
പ്രവീണിന്റെ മരണത്തിന് ശേഷം ഏറെ നാൾ ശർമിള ആശുപത്രിയിൽ ആയിരുന്നു
ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാനക്കൊലക്ക് ഇരയായ യുവാവിന്റെ ഭാര്യയും മരിച്ചു. പള്ളിക്കരണൈ സ്വദേശി പ്രവീണിന്റെ ഭാര്യ ശർമിള (19) ആണ് മരിച്ചത്. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 24നാണ് പ്രവീൺ മരിച്ചത്. പ്രവീണിന്റെ മരണത്തിന് ശേഷം ഏറെ നാൾ ശർമിള ആശുപത്രിയിൽ ആയിരുന്നു. ശർമിളയുടെ സഹോദരൻ അടക്കം 5 പേരാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.
ചെന്നൈ പള്ളിക്കരണൈ അംബേദ്കർ സ്ട്രീറ്റിൽ ബൈക്ക് മേകാനിക് ആയ പ്രവീൺ മാസങ്ങളായി ഒബിസി വിഭാഗത്തിൽ പെട്ട ശർമി എന്ന യുവവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് തള്ളി നവംബര്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. പകയോടെ അവസരം കാത്തിരുന്ന ഷർമിയുടെ സഹോദരൻ ദിനേശും നാല് സുഹൃത്തുക്കളും പല്ലിക്കരനൈയിലെത്തി ബാറിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രവീണിനെ മാരകയുധങ്ങളുമായി വെട്ടുകയായിരുന്നു. തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)