തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 

ചെന്നൈ : അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.

ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികൾ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സർക്കാരിനായെന്നാണ് പൊതുവിലയിരുത്തൽ. തീർത്തും ദുർബലമായ പ്രതിപക്ഷം നിലവിൽ ഒരു ഘട്ടത്തിലും ഡിഎംകെ സർക്കാരിന് തലവേദനയല്ല.

നാളെ അതിശക്തമായ മഴയുണ്ടാകും, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 5 ദിവസം കേരളത്തിൽ മഴ കനക്കും


YouTube video player