സ്റ്റാൻ സ്വാമി വെന്റിലേറ്ററിൽ, മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ നിർദേശം
നിലവിൽ മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയിലുള്ള 84 കാരനായ സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നില ഗുരുതരമാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
മുംബൈ: ഭീമാ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ദേശീയ മനുഷ്യവകാശ കമ്മീഷൻ നിർദേശം. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്കാണ് മനുഷ്യവകാശ കമ്മീഷൻ നിർദേശം നൽകിയത്. നിലവിൽ മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയിലുള്ള 84 കാരനായ സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നില ഗുരുതരമാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യവും ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും നല്‍കണമെന്ന് ജാര്‍ഖണ്ഡ് ജനാധികര്‍ മഹാസഭ(ജെജെഎം) ആവശ്യപ്പെട്ടു. ആരോഗ്യനില പരിഗണിച്ച് സ്റ്റാൻ സ്വാമിയെ ജൂലൈ അഞ്ച് വരെ ആശുപത്രിയിൽ തുടരാൻ ബോംബെ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. മുബൈ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona