ബെംഗളൂരുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ ചപ്പാത്തി പലക കൊണ്ട് അടിച്ചുകൊന്നു. 

ബെംഗളൂരു: മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ 32 കാരിയായ ഭാര്യ കുറ്റം സമ്മതിച്ചു. ബെംഗളൂരുവിലെ സുദ്ദഗുണ്ടെ പാളയയിലാണ് സംഭവം. മരത്തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തി പലകയ്ക്ക് അടിച്ചാണ് ഭർത്താവ് ഭാസ്കറിനെ (42) തല്ലിക്കൊന്നതെന്ന് ശ്രുതി (32) ശനിയാഴ്ച പോലീസിനോട് പറഞ്ഞു. 12 വർഷം മുൻപാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ, താൻ ഉറങ്ങുന്നതിനിടെയാണ് ഭർത്താവ് മരിച്ചതെന്ന് ശ്രുതി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ, പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഭാസ്കറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതിൻ്റെ അടയാളങ്ങൾ കണ്ടെത്തി.

റിപ്പോർട്ടുമായി നേരിട്ട് ചോദ്യം ചെയ്തപ്പോൾ ശ്രുതി കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതിന് പിന്നാലെ ശ്രുതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.