ദേ പോയി ജാർഖണ്ഡ് എംഎൽഎമാർ, ദാ വന്നു മറ്റൊരു സംസ്ഥാനത്തെ എംഎൽഎമാർ! റിസോർട്ട് രാഷ്ട്രീയ കേന്ദ്രമായി ഹൈദരാബാദ്
തെലങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അഭിനന്ദിക്കാൻ ആണ് എല്ലാ എം എൽ എമാരും ആയി എത്തിയതെന്ന് ബീഹാർ പി സി സി അധ്യക്ഷൻ പറയുന്നത്
![Hyderabad main center of Resort Politics after Jharkhand MLAs went Bihar congress MLAs arrives asd Hyderabad main center of Resort Politics after Jharkhand MLAs went Bihar congress MLAs arrives asd](https://static-ai.asianetnews.com/images/01hnt9y6scz8v2yj22zv0k7p4j/resort-politics_363x203xt.jpg)
ബെംഗളൂരൂ: റിസോർട്ട് രാഷ്ട്രീയത്തിന്റെ കേന്ദ്രമായി ഹൈദരാബാദ്. ബീഹാറിലെ 16 കോൺഗ്രസ് എം എൽ എമാരെയും ഹൈദരാബാദിൽ എത്തിച്ചു. നിർണായകമായ വിശ്വാസ വോട്ടെടുപ്പ് 12 ന് നടക്കാനിരിക്കെയാണ് 16 എം എൽ എമാരെ ഹൈദരാബാദിൽ എത്തിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ ഒരു റിസോർട്ടിലേക്ക് ആണ് ഇവരെ കൊണ്ടു പോയിരിക്കുന്നത്. ജെ ഡി യു ചില കോൺഗ്രസ് എം എൽ എമാരുമായി സംസാരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പാർട്ടിയുടെ നീക്കം. 19 എം എൽ എമാർ ആണ് ബീഹാറിൽ കോൺഗ്രസിനുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ അൻവറുൾ ഹഖ് എന്ന എം എൽ എ ദില്ലിയിൽ തുടരുകയാണ്. നേരത്തെ ജാർഖണ്ഡിലെ ജെ എം എം എം എൽ എമാരെയും ഹൈദരാബാദിൽ എത്തിച്ചിരുന്നു. ജാർഖണ്ഡിൽ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക.
അതേസമയം, തെലങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അഭിനന്ദിക്കാൻ ആണ് എല്ലാ എം എൽ എമാരും ആയി എത്തിയതെന്ന് ബീഹാർ പി സി സി അധ്യക്ഷൻ അഖിലേഷ് സിംഗ് പറയുന്നത്. രേവന്ത് റെഡ്ഢിയെ കാണുമെന്നും അഭിനന്ദനം അറിയിക്കുമെന്നും അഖിലേഷ് സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം ജെ എം എം എം പാർട്ടിയുടെ എൽ എമാർ ഉടൻ റാഞ്ചിക്ക് തിരിക്കും. നാളെ വിശ്വാസവോട്ട് നടക്കാനിരിക്കുന്നതിന് മുന്നോടിയായി പ്രത്യേക വിമാനത്തിൽ ആണ് ഇവരെ തിരിച്ചു കൊണ്ടു പോകുന്നത്. ജെ എം എമ്മിന്‍റെ 37 എം എൽ എമാരെ ആണ് ഹൈദരാബാദിൽ എത്തിച്ചിരുന്നത്. ഇവർ ഹൈദരാബാദിലെ ഷെമീർപേട്ടിൽ ഉള്ള ഒരു സ്വകാര്യ റിസോർട്ടിൽ ആണ് താമസിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം