തായ്ലൻഡ് വിദ്യാർഥിയെ പീഡിപ്പിച്ചു; ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിൽ
23കാരിയായ തായ്ലൻഡ് വിദ്യാർഥിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി പൊലീസിൽ പരാതി നൽകി.
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ തായ്‌ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ വീട്ടിൽവെച്ച് സീനിയർ പ്രൊഫസർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. പരാതിയെ തുടർന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ (62) എന്ന സീനിയർ പ്രൊഫസർക്കെതിരെയാണ് ആരോപണമുയർന്നത്.
23കാരിയായ തായ്ലൻഡ് വിദ്യാർഥിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി പൊലീസിൽ പരാതി നൽകി. പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിദ്യാർഥിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാർഥി വീട്ടിലെത്തിയപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇയാളെ തടഞ്ഞപ്പോൾ വിദ്യാർഥിയെ തല്ലിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പെൺകുട്ടിയെ ഇയാൾ യൂണിവേഴ്സിറ്റി ഗേറ്റിൽ ഇറക്കിവിട്ടു. വെള്ളിയാഴ്ച രാത്രി പെൺകുട്ടി ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലെത്തി പ്രൊഫസർക്കെതിരെ പരാതി നൽകി. നേരത്തെയും ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നടപടിയും ഉണ്ടായില്ലെന്നും ആരോപണമുയർന്നു. പ്രൊഫസർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.