' മേഘ സിദ്ധാന്ത'ത്തിനും 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ ഉപയോഗത്തിനും ശേഷം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് 1992 ല്‍ മോദി കന്നഡ ടാബ്ലോയിഡിന് നല്‍കിയ ഒരു അഭിമുഖമാണ്. 

ബംഗളൂരു: തന്‍റെ ഭരണകാലമായ കഴിഞ്ഞ അഞ്ച് വര്‍ഷം പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം. ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ സൈനീക മോധാവികള്‍ക്ക് യുദ്ധതന്ത്രം ഉപദേശിച്ചെന്ന മോദിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

' മേഘ സിദ്ധാന്ത'ത്തിനും 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ ഉപയോഗത്തിനും ശേഷം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് 1992 ല്‍ മോദി കന്നഡ ടാബ്ലോയിഡിന് നല്‍കിയ ഒരു അഭിമുഖമാണ്. 

നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബിജെപി പ്രസിഡന്‍റായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്‍റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. തനിക്ക് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട് പറയുന്നു. 

ഇതിനിടെ തനിക്ക് എഞ്ചിനീയറിങ്ങ് ഡിഗ്രിയുണ്ടെന്നും മോദി അവകാശപ്പെടുന്നു. ബിജെപിയിലെ സാമ്പത്തീക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ 'തരംഗ'യാണ് മോദിയുടെ അഭിമുഖം 1992 ല്‍ പ്രസിദ്ധീകരിച്ചത്.

പത്താംകോട്ട് തീവ്രവാദി അക്രമണത്തിന് പിന്നാലെ ഇന്ത്യ, പാക് മണ്ണിലെ തീവ്രവാദി കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ നിശ്ചയിച്ച ദിവസം മേഘാവൃതമായിരുന്നതിനാല്‍ അക്രമണം മാറ്റിവെക്കണമെന്ന ആവശ്യം സൈനീകമേധാവികള്‍ ഉന്നയിച്ചു. അതിന്‍റെ ആവശ്യമില്ലെന്നും മേഘങ്ങള്‍ ഉള്ളതിനാല്‍ പാക് റഡാറുകളില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പതിയില്ലെന്നും ഇത് അക്രമണത്തിന് സുരക്ഷനല്‍കുമെന്നും താന്‍ ഉപദേശിച്ചെന്നായിരുന്നു മോദി ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ അവകാശപ്പെട്ടത്. 

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ ട്രോളിന് വഴിവെച്ചു. ഇതിന് പിന്നാലെയാണ് താന്‍ 1988 ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ അദ്വാനിയുടെ ഫോട്ടോയെടുത്ത് ഇ-മെയില്‍ വഴി ദില്ലിക്കയച്ചെന്നും പിറ്റേന്നത്തെ പത്രത്തില്‍ അത് കളറില്‍ അച്ചടിച്ച് വന്നെന്നും മോദി പറയുന്നത്. ഇതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മോദിയെ അസാധാരണ നുണയന്‍ (the incredible liar) എന്ന് വരെ സാമൂഹ്യമാധ്യമങ്ങള്‍ വിളിച്ചു തുടങ്ങി. ഇതിന് പുറകേയാണ് മോദിയുടെ പഴയ അഭിമുഖങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിക്കുന്നത്.