നിയമസഭയിലെ ബജറ്റ് ചർച്ചയിൽ, താൻ രാഹുകാലത്തിലോ ഗുളികകാലത്തിലോ വിശ്വസിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ശിവരാത്രി പോലുള്ള ഉത്സവ ദിനങ്ങളിൽ താൻ മാംസം കഴിക്കാറുണ്ടെന്നും, ദൈവീകത ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു: എപ്പോഴും യുക്തിസഹമായ ചിന്ത, സാമൂഹിക നീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും കർമ്മ സിദ്ധാന്തത്തെ എതിർത്തിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉഗാദി, ശിവരാത്രി തുടങ്ങിയ ഉത്സവങ്ങളിൽ താൻ മാംസം കഴിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'രാഹുകാല'ത്തിലാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയപ്പോൾ, 'രാഹു കാല'ത്തിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാൻ ചിലർ തന്നോട് ഉപദേശിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, താൻ രാഹുകാലത്തിലോ ഗുളികകാലത്തിലോ വിശ്വസിക്കുന്നില്ല, പക്ഷേ ഒരു ജനാധിപത്യ വ്യക്തി എന്ന നിലയിൽ അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
മുൻപ് രാഹുകാലത്തിലും ഗുളിക കാലത്തിലും താൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുകാലം, ഗുളികകാലം, യമഗന്ധകാലം, സൂര്യഗ്രഹണം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഞാൻ അംഗീകരിക്കുന്നില്ല. ഉത്സവങ്ങളിൽ ആളുകൾ സസ്യേതര ഭക്ഷണം ഒഴിവാക്കുന്നു. പക്ഷേ ശിവരാത്രിയിൽ ഞാൻ ആട്ടിറച്ചി കഴിച്ചു. അതിൽ തെറ്റൊന്നുമില്ല. എല്ലാ ദിവസവും ഒരുപോലെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ദൈവത്തിൽ വിശ്വസിക്കുമ്പോൾ തന്നെ, ദൈവികതയെ സർവ്വവ്യാപിയായും കാണുന്നുവെന്നും അത് ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
