ഇന്ത്യക്ക് കരുത്തേകാന്‍ ആദ്യ റഫേല്‍ എത്തുന്നു
ഒക്ടോബര്‍ 8 ന് ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഔദ്യോഗികമായി റഫേല്‍ ഏറ്റുവാങ്ങുക.
ദില്ലി: ആദ്യ റഫേല്‍ ഫൈറ്റര്‍ വിമാനം ഇന്ത്യക്ക് കൈമാറി. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ആദ്യ റഫേല്‍ ഫൈറ്റര്‍ വിമാനം ഇന്ത്യക്ക് കൈമാറി. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫേല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തു.
ഒക്ടോബര്‍ 8 ന് ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഔദ്യോഗികമായി റഫേല്‍ ഏറ്റുവാങ്ങുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാന്‍സില്‍ ചടങ്ങില്‍ പങ്കെടുത്ത് റഫേല്‍ ഏറ്റുവാങ്ങുക.
ആദ്യ നാല് റഫേല്‍ വിമാനങ്ങളും അടുത്ത വര്‍ഷം മെയിലാകും ഇന്ത്യലിലേക്ക് എത്തുക. ഇതിന് മുന്നോടിയായി പത്ത് പൈലറ്റുകളും പത്ത് ഫൈറ്റര്‍ എഞ്ചിനിയര്‍മാരും 40 ടെക്നിഷ്യന്‍സും അടങ്ങുന്ന ടീമിന് ഫ്രാന്‍സില്‍ നിന്നും പരിശീലനം നല്‍കും. കരാര്‍ അനുസരിച്ച് 2022 ഏപ്രിലോടെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ റഫേല്‍ ഫൈറ്റര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് എത്തുമെന്നാണ് നിലവില്‍ കരുതുന്നത്.
2015ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 36 വിമാനങ്ങള്‍ക്ക് 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍. ഒക്ടോബർ എട്ടിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം നാല് റഫേൽ ജെറ്റ് വിമാനങ്ങൾ ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും വിന്യസിക്കുക.