ഐഐടിയിലും ഐഐഎമ്മിലും പഠിച്ചു. കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ അതൊന്നും അമ്മയാകുക എന്ന വെല്ലുവിളികൾക്കായി ഒരുങ്ങാൻ സഹായകമായിരുന്നില്ലെന്ന് ദിവ്യ മിത്തൽ ഐഎഎസ്

ദില്ലി: ഒരമ്മയായിരിക്കുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് തുറന്നുപറഞ്ഞ് ഐഎഎസ് ഓഫീസർ ദിവ്യ മിത്തൽ. ഐഐടിയിലും ഐഐഎമ്മിലും പഠിച്ചു. ഇതെല്ലാം നേടാൻ കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ ഇതൊന്നും അമ്മയാകുക എന്ന വെല്ലുവിളികൾക്കായി സജ്ജമാക്കാൻ സഹായകമായിരുന്നില്ലെന്ന് ദിവ്യ മിത്തൽ പറയുന്നു. വനിതാ ദിനത്തിൽ ഐഎഎസ് ഓഫീസർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

രണ്ട് പെൺമക്കളെ വളർത്തുന്നതിനൊപ്പം കരിയറും സന്തുലിതമായി കൊണ്ടുപോകുന്നതിലെ വെല്ലുവിളികളെ കുറിച്ച് ദിവ്യ മിത്തൽ കുറിച്ചു. തന്‍റെ മൂത്ത മകള്‍ക്ക് എട്ടു വയസ്സാണ് പ്രായം. ലോകത്തിന്റെ അഭിപ്രായത്തില്‍ വേറിട്ട അഭിപ്രായം അവള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ അവളുടെ കൊച്ചുശബ്ദത്തെ അടിച്ചമര്‍ത്താനാണ് ലോകം ശ്രമിക്കുന്നത്. അവരുടെ പ്രകാശം മങ്ങാന്‍ നമ്മൾ അനുവദിക്കരുത്. അവളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം. അതേസമയം നിലപാടിൽ ഉറച്ചുനില്‍ക്കാനും പഠിപ്പിക്കണം. വിറയ്ക്കുന്നുതാണെങ്കിലും അവളുടെ ശബ്ദത്തിന് പ്രാധാന്യമുണ്ടെന്ന് അവളെ പറഞ്ഞുമനസ്സിലാക്കണമെന്ന് ദിവ്യ മിത്തൽ പറയുന്നു.

വല്ലാതെ തളര്‍ന്നുപോകുന്ന ചില രാത്രികളില്‍ കരഞ്ഞുപോകാറുണ്ട്. പക്ഷെ അപ്പോൾ മകൾ കെട്ടിപ്പിടിച്ച് 'അമ്മയാണെന്‍റെ ഹീറോ' എന്ന് പറയും. അവര്‍ നമ്മളെ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ പരാജയങ്ങളില്‍ നിന്നാണ് അവര്‍ പഠിക്കുന്നത്. പരാജയപ്പെടുന്നതിൽ കുഴപ്പമില്ലെന്ന് കാണിച്ചുകൊടുക്കണം. ഒപ്പം ആ പരാജയത്തില്‍ നിന്ന് കരകയറുന്നത് എങ്ങനെ എന്നും പഠിപ്പിക്കണം. മകൾക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കണം. പക്ഷേ ഊന്നുവടിയാകരുത്. അവള്‍ വീഴട്ടെ, അവിടെ നിന്ന് എഴുന്നേറ്റ് ഉയരങ്ങള്‍ താണ്ടട്ടെ. എന്തുസംഭവിച്ചാലും നിങ്ങള്‍ അവള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പാണ് നല്‍കേണ്ടത്.

മാതൃത്വം എന്നുപറഞ്ഞാല്‍ അത് എല്ലായ്‌പ്പോഴും കുറ്റബോധം നിറഞ്ഞതാണ്. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ, നിങ്ങൾക്ക് പത്തിരട്ടി ഉത്തരവാദിത്തമുണ്ട്. സ്‌നേഹമയിയാകുന്നതിനേക്കാള്‍ നിങ്ങളെന്താണോ അതാകുക. നിങ്ങള്‍ ചെയ്യുന്നതെന്തോ അതിന് കാരണമെന്തെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. അത് അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കുമെന്നും ദിവ്യ മിത്തൽ കുറിച്ചു.

ട്രംപിന്‍റെ ഗോൾഫ് ക്ലബ്ബിന് നേരെ ആക്രമണം; ചുവന്ന പെയിന്‍റടിച്ചു, 'ഗാസ വിൽപനയ്ക്കില്ലെ'ന്ന് എഴുതിവച്ചു

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം