270 പേർ സർക്കാരിന് ഐക്യദാർഡ്യവുമായി തുറന്ന കത്ത് അയച്ചു.
ദില്ലി: പാർലമെന്റ് മന്ദിര ഉദ്ഘാടന വേളയിലെ പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരിച്ച് പ്രമുഖർ. 270 പേർ സർക്കാരിന് ഐക്യദാർഡ്യവുമായി തുറന്ന കത്ത് അയച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന കാരണങ്ങൾ ബാലിശമെന്നാക്ഷേപം. പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം അറിയിച്ച് മുൻ അംബാസിഡർമാരടക്കമുള്ള സംഘം രംഗത്തെത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.
പ്രോട്ടോകോള്‍ ലംഘനം നടത്തി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക്. എന്നാല്‍ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവന അപലപിക്കുന്നു. അതേ സമയം, ബി ആർ എസ്, ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഇതുവരെയും നിലപാടറിയിച്ചിട്ടില്ല.
പാർലമെൻ്റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണം; നടപടി അപലപനീയമെന്ന് എൻഡിഎ

