പാർലമെന്റ് ഉദ്ഘാടനം; ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി, ചടങ്ങിൽ വുമ്മിടി കുടുംബാംഗങ്ങളും പങ്കെടുക്കും
പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെ ഉദ്ഘാടനം നിർവഹിക്കും.
ദില്ലി: പാർലമെൻറ് ഉദ്ഘാടനത്തിൽ ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പാർലമെൻ്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റിൽ കുറിച്ചു. ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങിൽ ആദരിക്കും. 15 കുടുംബാംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെയാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും. എംപിമാർ, മുൻ പാർലമെൻറ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
അതേ സമയം 21 പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്ക്കരിക്കും. 6 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും.രാവിലെ ഏഴരയോടെ പൂജ ചടങ്ങുകൾ തുടങ്ങും. 9 മണി വരെ നീളുന്ന പൂജയിൽ രാജ്യത്തെ ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിൻ്റെ പ്രതീകമായി സർക്കാർ അവകാശപ്പെട്ട ചെങ്കോൽ ചടങ്ങിൽ പ്രധാനമന്ത്രിക്ക് നൽകും. പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നു വന്നിട്ടുണ്ട്. സ്വാതന്ത്യദിനത്തിലെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി. ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്‍റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്റുവിന്‍റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു.
'ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്നു വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്'. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെല്‍മേധാവി കുറ്റപ്പെടുത്തി.
അധികാര കൈമാറ്റത്തിന്റെ പ്രതീകം, ചെങ്കോലിനെ ചൊല്ലിയും വിവാദം; കോൺഗ്രസിന് അവജ്ഞയെന്ന് ബിജെപി