അധികാര കൈമാറ്റത്തിന്റെ പ്രതീകം, ചെങ്കോലിനെ ചൊല്ലിയും വിവാദം; കോൺഗ്രസിന് അവജ്ഞയെന്ന് ബിജെപി
''നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വർണ്ണ വടിയെന്നാണ് കോൺഗ്രസ് ചെങ്കോലിന് നൽകിയ വിശേഷണം. ചെങ്കോൽ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടു''.- ആരോപണവുമായി ബിജെപി
ദില്ലി : പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലി രാഷ്ട്രീയ വിവാദം. സ്വാതന്ത്യദിനത്തിലെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്‍റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്റുവിന്‍റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. 'ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്നു വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്'. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെല്‍മേധാവി കുറ്റപ്പെടുത്തി.
അതേ സമയം, ചെങ്കോല്‍ വിവാദത്തോട് കോണ്‍ഗ്രസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി, ഉദ്ഘാടനച്ചടങ്ങ് ഹൈജാക്ക് ചെയ്യുകയാണെന്ന ആരോപണമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. പ്രോട്ടോക്കോള്‍ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെ അടിക്കാന്‍ ചെങ്കോല്‍ ബിജെപി ആയുധമാക്കുകയാണ്. ചെങ്കോൽ ആനന്ദഭവനിൽ സൂക്ഷിച്ചിരിക്കുന്ന രീയിയെ അടക്കമാണ് ബിജെപി വിമർശിക്കുന്നത്. 'Golden walking stick gifted to Pandit Jawaharlal Nehru' എന്നാണ് ചെങ്കോൽ സൂക്ഷിച്ചിരുന്ന പേടകത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് ബിജെപി വിമർശനത്തിന് ഉപയോഗിക്കുന്നത്.
ചെങ്കോലും ഇന്ത്യയും
1947 ൽ ഇന്ത്യ ജനാധിപത്യ ഭരണത്തിലേക്ക് കടക്കുമ്പോൾ അധികാരം എങ്ങനെ കൈമാറണമെന്ന സംശയം ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിനുണ്ടായി. സി രാജഗോപാലാചാരിയാണ് ഇതിന് പോംവഴി കണ്ടെത്തിയത്. രാജഭരണകാലത്ത് അധികാരം കൈമാറുന്ന രീതിയായ ചെങ്കോൽ കൈമാറിക്കൊണ്ട് അധികാര കൈമാറ്റം നടത്താൻ സി രാജഗോപാലാചാരി തീരുമാനിച്ചു. തമിഴ്നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോൽ നിർമ്മിച്ച് നൽകാൻ അഭ്യർത്ഥിച്ചു.
അഞ്ചടി നീളത്തിൽ ശിവവാഹനമായ നന്ദിയെ മുകളിൽ സ്ഥാപിച്ച് വെള്ളികൊണ്ട് നിർമിച്ച് സ്വർണം പൂശിയാണ് ചെങ്കോൽ നിർമിച്ചത്. പതിനയ്യായിരം രൂപയാണ് അന്ന് ഇതിനായി ചിലവിട്ടത്. പ്രത്യേക വിമാനത്തിലാണ് മഠത്തിലെ സന്ന്യാസി ശ്രീ കുമാരസ്വാമി തമ്പിരന്റെ നേതൃത്ത്വത്തില് ചെങ്കോലുമായി ദില്ലിക്ക് തിരിച്ചത്. ആ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണ് കൈമാറി. പിന്നീട് തിരിച്ചുവാങ്ങി പൂജകൾ നടത്തി. ആഗസ്ററ് പതിനാല് രാത്രി 11.45 ന് സി രാജഗോപാലാചാരിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
നിലവിൽ അലഹബാദിലാണ് ഈ ചെങ്കോലുള്ളത്. പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ ഈ ചെങ്കോൽ ദില്ലിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിക്കും. ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ഈ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നതിലൂടെ പൈതൃകത്തെ പൂർണമായും ഉൾക്കൊണ്ടുള്ള പുതിയ ഇന്ത്യയെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാറിന്റെ പ്രതീക്ഷ. ഭൂരിഭാഗം പേരും പിന്നീട് മറന്ന ചെങ്കോൽ വീണ്ടും ചർച്ചയാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.