സമാധാനവും സ്ഥിരതയും സ്നേഹവുമുള്ള ഒരു ലോകം കാണാനാണ് ഇന്ത്യയും ബംഗ്ലാദേശും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പറഞ്ഞു.

ദില്ലി: നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. സമാധാനവും സ്ഥിരതയും സ്നേഹവുമുള്ള ഒരു ലോകം കാണാനാണ് ഇന്ത്യയും ബംഗ്ലാദേശും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പറഞ്ഞു. ബംഗ്ലാദേശിനായുള്ള 1.2 മില്യണ്‍ കൊവിഡ് വാക്സിന്‍റെയും 109 അംബുലന്‍സുകളുടെയും പ്രതീകാത്മക കൈമാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മതുവ സമുദായത്തിന് പ്രധാനപ്പെട്ട ബംഗ്ലാദേശിലെ താക്കൂര്‍ബാരിയിലെ ക്ഷേത്രത്തിലും ജെഷോരേശ്വരി കാളി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയാണ് മോദിയുടെ രണ്ടാംദിന സന്ദര്‍ശനം ആരംഭിച്ചത്. ബംഗാളിലെ തെരഞ്ഞെടുപ്പിനിടയുള്ള മോദിയുടെ ക്ഷേത്ര സന്ദര്‍ശനം സംസ്ഥാനത്ത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പശ്ചിമബംഗാളിലെ നാദിയ, 24 പര്‍ഗാനസ് എന്നിവിടങ്ങളില്‍ മതുവ സമുദായത്തിന് നിര്‍ണായക സ്വാധീനമുണ്ട്

എന്നാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പോയി ഒരു വിഭാഗത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി. സന്ദര്‍ശനത്തിന്‍റെ അവസാന ദിവസം നടന്ന പ്രതിനിധിതല ചര്‍ച്ചയില്‍ വ്യാപാരം, ഐടി, കായികം അടക്കമുള്ള സഹകരണത്തിനായി അഞ്ച് മേഖലകളിലെ ധാരണപത്രങ്ങളിലാണ് ഒപ്പിട്ടത്.