രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൊണ്ടാണ് മോദി കളിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ പദ്ധതികളിലൂടെ അവരുടെ കണ്ണിൽ പൊടിയിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിദ്ധു ആരോപിച്ചു.
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഏറ്റവും വലിയ നുണയനാണ് മോദിയെന്ന് സിദ്ധു ആരോപിച്ചു. 2014 ൽ അധികാരത്തിലേറുന്നതിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ മോദിക്ക് സാധിച്ചില്ലെന്നും സിദ്ധു പറഞ്ഞു. ഗുജറാത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദിയെ പോലൊരു നുണയൻ മന്ത്രി ഇതിന് മുമ്പ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. 2014ൽ 364 വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകിയത്. ഇതിൽ ഒന്നുപോലും പ്രാവർത്തികമാക്കാൻ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളപ്പണം ഇപ്പോഴും മറ്റ് രാജ്യങ്ങളിലാണ്. വിരമിച്ച സൈനികർക്കുള്ള ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതി ഇന്നുവരെ പ്രാവർത്തികമായിട്ടില്ല'- സിദ്ധു പറഞ്ഞു. ഇതെല്ലാം മറച്ചുവയ്ക്കാൻ ‘കാവൽക്കാരൻ’ തട്ടിപ്പുമായി മോദി വീണ്ടും വന്നിരിക്കുകയാണെന്നും സിദ്ധു കൂട്ടിച്ചേർത്തു.
മോദിയുടെ കീഴിലുള്ള സർക്കാർ രാജ്യത്തെ പുറകോട്ട് നയിക്കുകയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം അവർ ഇല്ലാതാക്കുകയാണെന്നും സിദ്ധു കുറ്റപ്പെടുത്തി. ചൈന കടലിനടിയിൽ റെയിൽപാലങ്ങൾ നിർമ്മിക്കുന്നു, റഷ്യ റോബോട്ട് സൈന്യത്തെ നിർമ്മിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ‘കാവൽക്കാരെ’ നിർമ്മിക്കാനുള്ള തിരക്കിലാണ്. മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്തെ 2 ലക്ഷം കോടി കിട്ടാക്കടങ്ങൾ എങ്ങനെയാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 17 ലക്ഷം കോടിയായി വർദ്ധിച്ചതെന്നും സിദ്ധു ചോദിക്കുന്നു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൊണ്ടാണ് മോദി കളിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ പദ്ധതികളിലൂടെ അവരുടെ കണ്ണിൽ പൊടിയിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിദ്ധു ആരോപിച്ചു.
