Asianet News MalayalamAsianet News Malayalam

Covid India : രാജ്യത്ത് ഇന്ന് 16,700 കൊവിഡ് കേസുകൾ, 71 ദിവസത്തിനിടെ രോഗികൾ ഏറ്റവും ഉയർന്ന ദിനം

മുംബൈ, ദില്ലി, കൊൽക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

india covid 19 cases and omicron cases rising
Author
Delhi, First Published Dec 31, 2021, 7:37 AM IST

ദില്ലി: രാജ്യത്ത് ഒമിക്രോണിനൊപ്പം (Omicron),കൊവിഡ് (Covid) കേസുകളും കുത്തനെ ഉയരുന്നു. ഇന്ന് പ്രതിദിന കൊവിഡ് കേസുകൾ 16,700 ലേക്ക് ഉയർന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഒമ്പത് മെട്രോ നഗരങ്ങളിലാണ് വൻ വർദ്ധനയുണ്ടായത്. മുംബൈ, ദില്ലി, കൊൽക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ കൊവിഡ് തരംഗത്തിന്റ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ മരണനിരക്ക് താരതമ്യേനെ കുറവാണെന്നത് മാത്രമാണ് ആശ്വാസകരം. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കൊവിഡ് വ്യാപനം വ്യവസായങ്ങളെയും മറ്റും ബാധിക്കുമെന്നതിനാൽ സാമ്പത്തികമായും തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഒമിക്രോൺ കേസുകളും രാജ്യത്ത് ഉയരുകയാണ്. ദില്ലിയിലും മുംബൈയിലുമാണ് ഒമിക്രോൺ വ്യാപനം കൂടുതൽ. മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായതോടെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിവാഹങ്ങൾക്ക് 50 പേരെ മാത്രം അനുവദിക്കും. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം ഇന്നലെ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പിംപ്രി-ചിന്ച്ച്വാദിലാണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ചയാണ്  മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 

ഒമിക്രോൺ വ്യാപന തോത് കൂടിയതാണ് കൊവിഡ് കേസുകൾ ഉയരാൻ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.ദില്ലിക്കും ഏഴ് സംസ്ഥാനങ്ങൾക്കും വീണ്ടും ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണമേർപ്പെടുത്തി. 

കേരളത്തിലും നിയന്ത്രണം

പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം

Omicron Kerala : ഒമിക്രോൺ ഭീഷണി, കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങി; നാല് നാൾ രാത്രി കർഫ്യു, അറിയേണ്ടതെല്ലാം

 

Follow Us:
Download App:
  • android
  • ios