രാജ്യത്ത് 24337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇന്നലെ മാത്രം 333 പേർ മരിച്ചു
കേന്ദ്ര കൊവിഡ് നിരീക്ഷണ സമിതിയുടെ യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം
ദില്ലി: രാജ്യത്ത് 24337 പേർക്ക് കൂടി പുതിയതായി കൊവിഡ് രോഗം ബാധിച്ചു. ഇതോടെ ആകെ രോഗികൾ 1,00,55,560 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 333 പേരാണ് മരിച്ചത്. ആകെ മരണം 1,45,810 ലേക്കെത്തി. 9,606,111 പേർ രോഗമുക്തി നേടി. അതിനിടെ കേന്ദ്ര കൊവിഡ് നിരീക്ഷണ സമിതിയുടെ യോഗം ഇന്ന് ചേരും.
കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതകമാറ്റം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. രോഗം വീണ്ടും വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേർപ്പെടുത്തി. അതേസമയം രാജ്യത്ത് ജനുവരിയില്‍ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ പറഞ്ഞു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിതേടി സിറം, ഭാരത് ബയോടെക്, ഫൈസർ കമ്പനികൾ എന്നിവർ നൽകിയ അപേക്ഷയിൽ വിദഗ്ധ സമിതി ഉടൻ തീരുമാനമെടുത്തേക്കും.