പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് ഉറപ്പിക്കുന്ന തെളിവുകളും പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

ദില്ലി: ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഇന്ത്യയിലെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്. 

പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് ഉറപ്പിക്കുന്ന തെളിവുകളും പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവും ഇന്ത്യ പാകിസ്ഥാന്‍ പ്രതിനിധിയെ അറിയിച്ചു.. 

ബുധനാഴ്ച്ച രാവിലെയോടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ പിന്തുടര്‍ന്ന് തുരത്തിയിരുന്നു. ഇതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീഴുകയും വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ജനീവ കരാര്‍ അനുസരിച്ച് ഇദ്ദേഹത്തെ സംരക്ഷിക്കണമെന്നും സുരക്ഷിതനായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.