ഡ്രോൺ സാന്നിധ്യമോ സൈനിക നടപടികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്കൂളുകൾ ഇന്ന് തുറക്കും
ദില്ലി: ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിർത്തി മേഖലകൾ ശാന്തമായിരുന്നു. എവിടെയും ഡ്രോൺ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോർട്ടില്ല. ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്കൂളുകൾ ഇന്ന് തുറക്കും. രാവിലെ മുതൽ ഉച്ച വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം.
അമൃത്സർ, തൻ തരൺ, ഫാസിൽക, ഫിറോസ്പൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലെ സ്കൂളുകളാണ് തുറക്കുന്നത്. എന്നാൽ, ജമ്മുവിൽ സ്കൂളുകൾ തുറക്കാൻ വൈകും. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ജമ്മുവിലെ സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
പടിഞ്ഞാറൻ അതിർത്തിയിലെ ജില്ലകളിൽ ജനങ്ങളോട് സ്വമേധാ ബ്ലാക്ക് ഔട്ട് പിന്തുടരാനാണ് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ അടക്കം 8 മണിയോടെ ഓഫാക്കും. പുറത്തുള്ള ലൈറ്റുകൾ സ്വമേധയാ അണച്ച് അകത്ത് അത്യാവശ്യത്തിനുള്ള വിളക്കുകൾ മാത്രം ഇട്ട് സഹകരിക്കണം എന്നാണ് ജനങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ കർശനമായി പിന്തുടരണം എന്നും നിർദേശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരമേറ്റ ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെ ഇ എം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നതാണ്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്.