മതിയായ പ്രതിരോധ നടപടി ഉണ്ടായില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്കെത്തുമെന്ന് ലോകാരോഗ്യ സംഘടന, സാർവത്രിക വാക്സിനേഷൻ വേണ്ടി വരില്ല; രോഗബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം

ജനീവ: കുരങ്ങ് പനി (monkeypox) പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന (WHO). മതിയായ പ്രതിരോധ നടപടി ഉണ്ടായില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ജനീവയിലെ ഉച്ചകോടിയിലാണ് കുരങ്ങ് പനിയിൽ സംഘടന മാർദനിർദേശം പുറപ്പെടുവിച്ചത്. നിലവിൽ 20 രാജ്യങ്ങളിലായി 200 രോഗബാധിതരുണ്ടെന്ന് WHO വ്യക്തമാക്കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സാഹചര്യം ആശങ്കാജനകമാണ്. പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഇപ്പോൾ ഉചിതമായ പ്രതിരോധ നടപടി സ്വീകരിച്ചാൽ രോഗം നിയന്ത്രിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊറോണ പോലെ അതിവേഗം പടരുന്ന വൈറസല്ല കുരങ്ങ് പനി പകർത്തുന്നത് എന്നതിനാൽ, സാർവത്രിക വാക്സിനേഷൻ വേണ്ടി വരില്ല. രോഗഭീഷണിയുള്ള സ്ഥലങ്ങളിൽ പ്രാദേശിക വാക്സിനേഷൻ നടത്തുന്നതിലൂടെ രോഗബാധ നിയന്ത്രിക്കാനാകുമെന്നും WHO വ്യക്തമാക്കി. 

കരുതലോടെ ഇന്ത്യ

നിലവിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രതയോടെയാണ് ഇന്ത്യ വിഷയത്തെ കാണുന്നതെന്ന് ഐസിഎംആർ (ICMR)അറിയിച്ചു. കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരാടൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കി. 

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് യുഎഇയിൽ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയും ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിൽ പ്രവാസികൾ ഏറെയുള്ളത് കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ മുൻകരുതൽ.

എന്താണ് മങ്കിപോക്സ് ?

കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ.

അനന്തരം ദേഹമാകമാനം സ്മോൾ പോക്സ് വന്നാലെന്ന പോലെ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

എങ്ങനെ പ്രതിരോധിക്കാം...

1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക

2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാൽ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക

3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക

4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക

5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക