Modi Putin : മോദി പുടിൻ കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് പ്രധാനമന്ത്രി
രണ്ട് വർഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിൽ സുപ്രധാന ആയുധ കരാറുകൾ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.
ദില്ലി: ഇന്ത്യയും റഷ്യയും (India - Russia) കൊവിഡിനെ ഒന്നിച്ച് നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് (Covid) ബാധിച്ചില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്നും നരേന്ദ്രമോദി ദില്ലയിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്ർറ് വ്ലാദിമർ പുചിനും തമ്മിലുള്ള കൂടിക്കാഴ്ച തുടരുകയാണ്.
അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളിൽ പുടിൻ ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മയക്കുമരുന്ന് കടത്തും, സംഘടിത കുറ്റകൃത്യങ്ങളും തടയാൻ കർശന നടപടികൾ വേണമെന്നാണ് പുടിൻ പറയുന്നത്.
രണ്ട് വർഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിൽ സുപ്രധാന ആയുധ കരാറുകൾ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.
ആറുലക്ഷത്തിൽ അധികം എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ള ധാരണയിലടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കലാഷ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും മന്ത്രിമാർ ഒപ്പുവെച്ചു. റഷ്യൻ പ്രതിരോധ മന്ത്രി സർജേ ഷൊയ്ഗുവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും, റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ് വിദ്ശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിർണായക തീരുമാനങ്ങൾ.
ഇതിനിടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ താഴ്ത്തിക്കെട്ടാൻ അമേരിക്ക ശ്രമിച്ചുവെന്ന ആരോപണവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ് രംഗത്തെത്തി. അമേരിക്കയിൽ നിന്ന് ആയുധം വാങ്ങാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദമുണ്ടായതായും റഷ്യൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി.
അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങൾ മധ്യേഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, സമുദ്രസുരക്ഷ, തീവ്രവാദഭീഷണി തുടങ്ങിയ വിഷയങ്ങൾ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ഉയർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടൂതൽ ദൃഢമാക്കാനുള്ള ചർച്ചകളാകും പുടിൻ - മോദി കൂടിക്കാഴ്ച്ചയിൽ നടക്കുക. 2019 ലെ ബ്രിക്സ് ഉച്ചകോടിയിലാണ് അവസാനമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.