നവീന ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന അതേ വേഗത്തില്‍ തന്നെയാണ് കൊവിഡ് വാക്സിന്‍റെ കാര്യത്തിലും സ്വയം പ്രാപ്തരായത്. ഇന്ന് ഇന്ത്യയ്ക്ക് നവീന ആയുധങ്ങളും വാക്സിനുമുണ്ട്. 

പ്രതിരോധ ഉപകരണ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ ഉടന്‍ തന്നെ സുപ്രധാന സ്ഥാനത്ത് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സേന ലോകത്തിലെ മികച്ച സേനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദില്ലിയില്‍ നടന്ന പിഎം റാലിയില്‍ എന്‍സിസി കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

വൈറസില്‍ നിന്നുള്ള വെല്ലുവിളിയാവട്ടെ അതിര്‍ത്തിയിലെ വെല്ലുവിളിയാകട്ടെ ഇന്ത്യ ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണ്. നമ്മുടെ നവീന ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന അതേ വേഗത്തില്‍ തന്നെയാണ് കൊവിഡ് വാക്സിന്‍റെ കാര്യത്തിലും സ്വയം പ്രാപ്തരായത്. ഇന്ന് ഇന്ത്യയ്ക്ക് നവീന ആയുധങ്ങളും വാക്സിനുമുണ്ട്. 

ഫ്രാന്‍സില്‍ നിന്നുള്ള മൂന്ന് റഫേല്‍ വിമാനങ്ങള്‍ ഇന്നലെയാണ് രാജ്യത്ത് എത്തിയത്. ഈ റഫേല്‍ വിമാനങ്ങളെ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിച്ചത് യുഎഇയാണ്. സൌദി അറേബ്യയും ഗ്രീസും ഇതിന് സഹായിച്ചു. ഇത് വ്യക്തമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാകുന്നതിനേയാണ്, ഇറക്കുമതി ചെയ്യുന്നവയെ അമിതമായി ആശ്രയിക്കാതിരിക്കാന്‍ രാജ്യത്ത് നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തുകയാണ്.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നൂറിലധികം ഉപകരണങ്ങള്‍ സ്വയം ഉത്പാദിപ്പിക്കാനാണ് രാജ്യത്തിന്‍റെ തീരുമാനം. ഒരു മാര്‍ക്കറ്റ് എന്നതിനേക്കാള്‍ പ്രതിരോധ മേഖലയിലെ നിര്‍മ്മാതാവായി രാജ്യം മാറും. ഒരു ലക്ഷം എന്‍സിസി കേഡറ്റുകളാണ് വിവിധ സേനയില്‍ പരിശീലനം നേടുന്നത്. ഇതില്‍ മൂന്നില്‍ ഒന്നും വനിതാ കേഡറ്റുകളാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.