ഭർത്താവ് മറ്റൊരു യുവതിയുമായി ബൈക്കിൽ പോകുന്നത് കണ്ട ഭാര്യ, വാഹനം തടഞ്ഞുനിർത്തി ഇരുവരെയും നടുറോഡിൽ വെച്ച് മർദ്ദിച്ചു. യുവതിയെ വിട്, ആദ്യം ഭർത്താവിന് കൊടുക്ക്' എന്ന് പറഞ്ഞ് ജനക്കൂട്ടം ഭാര്യയെ പ്രോത്സാഹിപ്പിച്ചു.
ജയ്പൂർ: ഭർത്താവിനെയും കാമുകിയെയും നടുറോഡിൽ പൊതിരെ തല്ലി ഭാര്യ. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് സമീപമാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഭർത്താവ് മറ്റൊരു യുവതിയുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട ഭാര്യ വാഹനം തടഞ്ഞു നിർത്തി ഇരുവരെയും പരസ്യമായി മർദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഭർത്താവ് ബൈക്കിൽ പുറപ്പെട്ടതു മുതൽ ഭാര്യ ഇയാളെ രഹസ്യമായി പിന്തുടരുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭർത്താവ് ഒരു യുവതിയെ ബൈക്കിൽ കയറ്റിയ ഉടൻ ഭാര്യ ഇവരെ തടഞ്ഞു നിർത്തി. ബൈക്ക് നിർത്തിയ ഉടൻ തന്നെ യുവതി ബൈക്കിലുണ്ടായിരുന്ന യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് വണ്ടിയിൽ നിന്നും താഴേയ്ക്ക് വലിച്ചിട്ടു തല്ലി. യുവാവ് തടയാൻ ശ്രമിച്ചെങ്കിലും ഭാര്യ ഇയാളുടെ കോളറിൽ പിടിച്ചുവെച്ച് മുഖത്തടക്കം തുരുതുരാ തല്ലുകയും ഇടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ എന്തുചെയ്യണമെന്നറിയാതെ ഭർത്താവ് പകച്ചുപോയി.
അപ്പോഴേക്കും പ്രദേശത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. പലരും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. 'കാമുകിയെ വിട്, ആദ്യം ഭർത്താവിന് കൊടുക്ക്' എന്ന് പറഞ്ഞ് ജനക്കൂട്ടത്തിൽ ചിലർ ഭാര്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലെ ബഹളത്തിനിടയിൽ ഭർത്താവ് എങ്ങനെയോ യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തി വിട്ടു. തന്നെ ആളുകൾ തിരിച്ചറിയാതിരിക്കാൻ ഭർത്താവ് ഹെൽമെറ്റ് ധരിച്ചു നിന്നു. എന്നാൽ അവിടെക്കൂടിയ ആളുകൾ ഇയാളുടെ ഹെൽമെറ്റ് മാറ്റാൻ ഭാര്യയോട് ആവശ്യപ്പെട്ടു. തുടർന്ന് ഹെൽമെറ്റും മുഖത്തെ തുണിയും വലിച്ചുമാറ്റിയ ശേഷം ഭാര്യ മർദ്ദനം തുടർന്നു. ഇയാൾ തന്നെ വീട്ടിൽ ദിവസവും തല്ലാറുണ്ടെന്ന് യുവതി ഉറക്കെ വിളിച്ചുപറഞ്ഞു.
15 മിനിറ്റോളം നീണ്ടുനിന്ന ഈ റോഡിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ നാട്ടുകാർ ഇടപെട്ടാണ് യുവതി മടക്കി അയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബജാജ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ആരുടെയും പരാതികൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
