ഇന്ത്യൻ വിമാനങ്ങൾ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കില്ല: വഴി മാറ്റുമെന്ന് ഡിജിസിഎ
അമേരിക്കൻ മിലിട്ടറിയുടെ ഡ്രോൺ ഇറാൻ തകർത്തതിന് പിന്നാലെ യാത്രാവിമാനങ്ങളും ആക്രമിക്കപ്പെട്ടേക്കാമെന്ന് ഭീതി ഉയർന്നിരുന്നു
ദില്ലി: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ ഇന്ത്യൻ വിമാനങ്ങളുടെ യാത്രാവഴി മാറ്റാൻ ഡിജിസിഎ തീരുമാനിച്ചു. ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കാതെ പോകാനാണ് തീരുമാനം.
വെള്ളിയാഴ്ച അമേരിക്കൻ വ്യോമയാന നിയന്ത്രണ ചുമതലയുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) അമേരിക്കൻ രജിസ്ട്രേഷനുള്ള വിമാനങ്ങളെ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഏജൻസിയും ഇതേ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികളും ഡിജിസിഎ യുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കരുതിയാണ് ഈ തീരുമാനം എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച അമേരിക്കൻ മിലിട്ടറിയുടെ ഡ്രോൺ ഇറാൻ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്എഎ ഇറാന്റെ വ്യോമ പരിധിയിൽ പ്രവേശിക്കുന്ന യാത്രാവിമാനങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ യാത്രാവിമാനങ്ങൾക്ക് നോട്ടീസ് അയച്ചത്.