വാഹനപരിശോധനക്കിടെ 9 കോടി പിടിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് ഈ പണം പഞ്ചാബ് പൊലീസ് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നെന്നും പിടിച്ചെടുത്ത പണത്തിൽ നിന്നും ആറ് കോടിയോളം രൂപ പൊലീസ് മോഷ്ടിച്ചുവെന്നും കെന്നഡി ആരോപിച്ചത്.

തിരുവനന്തപുരം: ജലന്ധർ രൂപതയിൽ നിന്നും പഞ്ചാബ് പൊലീസ് ആറ് കോടിയോളം രൂപ മോഷ്ടിച്ചുവെന്ന് ഇന്ത്യൻ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി കെന്നഡി കരിമ്പുംകാലായിൽ ആരോപിച്ചു. ന്യൂസ് അവർ ചർച്ചയിലാണ് പഞ്ചാബ് പൊലീസിനെതിരെ കെന്നഡി ഈ ഗുരുതരമായ ആരോപണം ഉയർത്തിയത്. ജലന്ധർ രൂപതയുടെ മുൻ ബിഷപ്പായ ഫ്രാങ്കോയുടെ വലംകയ്യും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റേ മേധാവിയുമായ ഫാ. ആന്‍റണി മാടശ്ശേരിയിലിന്‍റെ പക്കൽ നിന്ന് പഞ്ചാബ് പൊലീസ് 9 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത പണം കള്ളനോട്ട് ആണെന്നാണ് പഞ്ചാബ് പൊലീസിന്‍റെ വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് പണം പഞ്ചാബ് പൊലീസ് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നെന്നും പിടിച്ചെടുത്ത പണത്തിൽ നിന്നും ആറ് കോടിയോളം രൂപ പൊലീസ് മോഷ്ടിച്ചുവെന്നും കെന്നഡി കരിമ്പിൻകാലായിൽ ആരോപിച്ചത്.

വാഹനപരിശോധനക്കിടെ അല്ല പണം പിടിച്ചെടുത്തതതെന്നും സഭയുടെ സ്ഥാപനമായ സഹോദയ ട്രസ്റ്റിന്‍റെ കോർപ്പറേറ്റ് ഓഫീസിൽ നിന്നാണ് പൊലീസ് പണം തട്ടിയെടുത്തതെന്നും കെന്നഡി പറയുന്നു. പണം എണ്ണിക്കൊണ്ടിരിക്കുന്നതിനിടെ പൊലീസ് വന്ന് ഇത് കൈക്കലാക്കുകയായിരുന്നു എന്നാണ് കെന്നഡി അവകാശപ്പെടുന്നു. 16 കോടി രൂപയോളം പിടിച്ചെടുത്തുവെന്നും അതിൽ ഒൻപത് കോടി രൂപയുടെ കണക്കേ പൊലീസ് ഇപ്പോൾ കാണിക്കുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. ബാക്കിയുള്ള ആറ് കോടി രൂപ പൊലീസ് മോഷ്ടിച്ചുവെന്നും പിടിച്ചെടുത്ത പണം കള്ളനോട്ടല്ലെന്നുമാണ് കെന്നഡിയുടെ വാദം.

പൊലീസ് പണം പിടിച്ചെടുക്കുന്ന സമയത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഉദ്യോഗസ്ഥനായ സന്ദീപ് അടക്കം അവിടെ ഉണ്ടായിരുന്നുവെന്നും കെന്നഡി പറയുന്നു. സഹോദയ ട്രസ്റ്റിന്‍റെ കീഴിലുള്ള സ്കൂളുകളിലെ കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത പണമാണ് പൊലീസ് തട്ടിയെടുത്തത് എന്നും പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കെന്നഡി കരിമ്പുംകാലായിൽ അവകാശപ്പെട്ടു.

അതേസമയം ഇത്ര വലിയ തുക എങ്ങനെ കൈവശം വച്ചു? രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ ക്രയവിക്രയം ക്രോസ്ഡ് ചെക്കുകളിലൂടെയും അക്കൗണ്ട് മുഖാന്തിരവും മാത്രമല്ലേ നിയമപരമായി നടത്താനാകൂ? സഭയുടെ പണം കറൻസി ആക്കി ചാക്കിൽ കെട്ടി വച്ചിരിക്കുകയാണോ എന്ന് തുടങ്ങിയ ഒരു ചോദ്യത്തിനും ഇന്ത്യൻ കാത്തലിക് ഫോറം ജനറൽ സെക്രട്ടറിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.