പെഗാസസ് ചോർച്ച: വാർത്തകൾ തള്ളി കേന്ദ്രസർക്കാർ, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങൾ
ലോകത്തെ പത്തോളം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോൺ ചോർത്തലിന് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നതെന്നുമാണ് മാധ്യമക്കൂട്ടായ്മയുടെ കണ്ടെത്തൽ.
ദില്ലി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന മാധ്യമവാർത്തകളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാർത്ഥ്യമെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റും ഗാർഡിയനും അടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൻ്റെ വിശദവിവരങ്ങൾ പുറത്തുവിട്ടത്. ലോകത്തെ പത്തോളം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോൺ ചോർത്തലിന് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നതെന്നുമാണ് മാധ്യമക്കൂട്ടായ്മയുടെ കണ്ടെത്തൽ.
എന്നാൽ ഈ ആരോപണം കേന്ദ്രസർക്കാർ തള്ളുന്നു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഈ വിവാദത്തിൽ നേരത്തെ തന്നെ പാർലമെൻ്റിൽ മറുപടി പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. നിയവിരുദ്ധമായിട്ടൊരു നിരക്ഷീണവും കേന്ദ്രസർക്കാർ ഏജൻസികൾ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ദേശീയ താൽപ്പര്യം ഉള്ള കാര്യങ്ങളിൽ മാത്രമേ ഇത്തരം ഇടപെടൽ ഉണ്ടാകാറുള്ളു. ഇലക്ടോണിക് മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം നിയമപരമായി നിരീക്ഷിക്കുന്നത് ദേശീയ സുരക്ഷ - പൊതു സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് - കേന്ദ്രസർക്കാർ വക്താവ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona