Asianet News MalayalamAsianet News Malayalam

ബിഹാറിൽ കുട്ടികളുടെ കൂട്ടമരണം: ചൂടും പോഷകാഹാര കുറവും മൂലമെന്ന് ഐഎംഎയുടെ റിപ്പോർട്ട്

സംഭവത്തിൽ അടിയന്തരമായി ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ ശുപാർശ ചെയ്തു.

indian medical association says bihar encephalitis issues for heavy heat and nourishment
Author
Patna, First Published Jun 24, 2019, 7:20 PM IST

പാട്ന: ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് 152 കുട്ടികള്‍ മരിക്കാനിടയായത് ചൂടും പോഷകാഹാര കുറവും മൂലമാണെന്ന് ഇന്ത്യൻ മെഡിക്കൽ ആസോസിയേഷന്റെ (ഐഎംഎ)പഠന റിപ്പോർട്ട്. സംഭവത്തിൽ അടിയന്തരമായി ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും ഐഎംഎ ശുപാർശ ചെയ്തു.

ബോധവൽക്കരണം വീടുകളിൽ നിന്ന് തുടങ്ങണം, കുട്ടികൾക്ക് മതിയായ ഭക്ഷണവും ഒആർഎസും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎന്റെ റിപ്പോർട്ടിൽ പറയുന്നു. നിർജലീകരണവും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതും മുസാഫൂര്‍പൂരിലെ കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാക്കിയെന്ന് ഇന്ത്യന്‍ മെഡ‍ിക്കല്‍ അസോസിയേഷന്‍റെ പഠനറിപ്പോര്‍ട്ടിൽ പറയുന്നു. മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്നുള്ള മരണങ്ങൾ തടയാനാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലിച്ചിപ്പഴമാണ് അസുഖത്തിന് കാരണമെന്ന വാദവും റിപ്പോർട്ട് പൂർണമായും തള്ളുന്നു. സ്വയം ചികില്‍സ ഒഴിവാക്കി രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അ‍ഞ്ച് വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് പഠനം നടത്തി റിപ്പോർട്ട് സംർപ്പിച്ചിരിക്കുന്നത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, ബിഹാർ ആരോഗ്യ മന്ത്രി മം​ഗൾ പാണ്ഡെ എന്നിവർക്കെതിരെ അന്വേഷണത്തിന് മുസാഫർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികളുടെ മരണത്തിൽ സുപ്രീംകോടതിയും ആശങ്ക രേഖപ്പെടുത്തി. രോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം എഴുതി തയ്യാറാക്കിയ മറുപടി നല്‍കണമെന്നും സർക്കാരിനോട് കോടതി നിര്‍ദേശിച്ചു.

മുസാഫർപൂരില്‍ പടര്‍ന്ന് പിടിച്ച മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും എടുത്ത നടപടികള്‍ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ച് മനോഹര്‍ പ്രതാപ്, എസ്.അജ്മാനി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

Follow Us:
Download App:
  • android
  • ios