കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയബന്ധത്തിലായതോടെ വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ലാഹോര്‍: പ്രണയബന്ധത്തിനൊടുവില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജയായ യുവതിയും പാകിസ്ഥാന്‍ സ്വദേശിയായ യുവാവും തമ്മില്‍ വിവാഹിതരായി. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറും പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനും തമ്മിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് ജസ്പ്രീത് കൗര്‍ ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
''കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയബന്ധത്തിലായതോടെ വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ജസ്പ്രീതിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അര്‍സലാന്‍ ക്ഷണിച്ചു. മതപരമായ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ ജസ്പ്രീതിന് ഏപ്രില്‍ 15 വരെ സാധുതയുള്ള വിസയും അനുവദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16നാണ് ജസ്പ്രീതും അര്‍സലാനും പാകിസ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടന്നത്.'' ശേഷം സിയാല്‍കോട്ട് ജാമിയ ഹനഫിയയില്‍ വച്ച് ജസ്പ്രീത് ഇസ്ലാം മതം സ്വീകരിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച രണ്ടായിരത്തിലധികം അമുസ്ലീകളില്‍ ഒരാളാണ് ജസ്പ്രീത് കൗറെന്ന് ജാമിയ ഹനഫിയ അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍-പാകിസ്ഥാന്‍ പൗരന്മാര്‍ തമ്മിലുള്ള വിവാഹങ്ങളും പ്രണയവും മുന്‍പും വാര്‍ത്തകളിലിടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ജു എന്ന പെണ്‍കുട്ടി നസ്‌റുല്ല എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. 2023 ജൂലൈയില്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ പരിചയത്തിലായത്. തുടര്‍ന്ന് പാകിസ്ഥാനിലേക്ക് പോയ അഞ്ജു ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിക്കുകയും നസ്റുല്ലയെ വിവാഹം ചെയ്യാന്‍ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബറില്‍, രാജസ്ഥാനിലെ ഭര്‍ത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താനായി അഞ്ജു ഇന്ത്യയില്‍ എത്തിയിരുന്നു. 2019ല്‍ പബ്ജി വഴി പരിചയത്തിലായ പാകിസ്ഥാനിലെ സീമ ഹൈദറും നോയിഡയിലെ സച്ചിന്‍ മീണയും തമ്മില്‍ പ്രണയത്തിലായതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് 2023ല്‍ പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് പോയി, ശേഷം നേപ്പാള്‍ വഴി സീമ ഇന്ത്യയില്‍ എത്തിയിരുന്നു. 2023 ഓഗസ്റ്റില്‍ ജോധ്പൂര്‍ സ്വദേശിയെ തേടി ആമിന എന്ന പെണ്‍കുട്ടിയും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നു.
'ബുദ്ധി കൂടുതൽ ഷാർപ്പാകും'; പെൺകുട്ടികൾക്ക് അടക്കം മയക്കുമരുന്ന് നൽകുന്ന യുവാവ് പിടിയിൽ

