Asianet News MalayalamAsianet News Malayalam

ധാര്‍ഷ്ട്യം ഒഴിവാക്കണം, മാധ്യമങ്ങളോട് മിതത്വം; ഭരണഘടനയിൽ തലതൊട്ട് വന്ദിച്ച് മോദി

അധികാരത്തിന്‍റെ ഗർവ്വ് ജനങ്ങൾ അംഗീകരിക്കില്ല. എൻഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകൾ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു

INDIAN PEOPLE NEVER ADMIT ARROGANCE SAYS MODI
Author
Delhi, First Published May 25, 2019, 7:18 PM IST

ദില്ലി: എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു. 

എൻഡിഎയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്‍റെ ഗർവ്വ് ജനങ്ങൾ അംഗീകരിക്കില്ല. എൻഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകൾ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.  

ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി. ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു.   

INDIAN PEOPLE NEVER ADMIT ARROGANCE SAYS MODI

ജനപ്രതിനിധികൾക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓർമ്മിപ്പിച്ച് മോദി പറഞ്ഞു. ''സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങള്‍ക്ക് തുല്യമാണ്'' - മോദി വ്യക്തമാക്കി.

നമ്മളെക്കാളുപരി ഈ രാജ്യത്തിന്‍റെ ഉയര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ നമ്മളെ തെരഞ്ഞെടുത്തത്. ഭരണ വിരുദ്ധ വികാരത്തിന് പകരം ജനങ്ങള്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ചു, അത് ഭരണാനുകൂല തരംഗമാണ്. കൂടുകക്ഷി രാഷ്ട്രീയത്തിൽ ഉറച്ച് മുന്നോട്ട് പോകും. ദേശീയ താല്പര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു നീങ്ങണമെന്നും മോദി വ്യക്തമാക്കി. 

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു നരേന്ദ്രമോദി. എല്ലാ എന്‍ഡിഎ നേതാക്കളും, എന്‍ഡിഎയുടെ എല്ലാ ഘടകക്ഷികളും തന്നെ നേതാവായി തെരഞ്ഞെടുത്തു. ഇതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു. 
ഏറ്റവുമധികം വനിതാ പ്രതിനിധികള്‍ പാര്‍ലമെന്‍റിലെത്തിയ ചരിത്ര മുഹൂര്‍ത്തമാണ് ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയുമധികം വനിതാ എംപിമാര്‍ പാര്‍ലമെന്‍റിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു. 

പലരും അവരവരുടെ മന്ത്രിസഭകള്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്നതൊന്നും ശരിയല്ല. മന്ത്രിമാരെ നിശ്ചയിക്കുന്നത് മാധ്യമങ്ങൾ അല്ല. അടുപ്പം കാട്ടി എത്തുന്നവരെ സൂക്ഷിക്കണം. വഴിതെറ്റിക്കുന്നവരുണ്ട്. വിഐപി സംസ്കാരം ഒഴിവാക്കണം. മഹാത്മാ ഗാന്ധി, ദീൻദയാൽ ഉപാധ്യായ, രാംമനോഹർ ലോഹ്യ എന്നിവരുടെ ആശയങ്ങളാണ് രാജ്യത്തെ ഏറ്റവും സ്വാധീനിച്ചത്. ഇത്തവണ സർക്കാരുണ്ടാക്കിയത് പാവപ്പെട്ടവരെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios