നാവിക സേന രഹസ്യം ചോര്‍ത്തിയ കേസ്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനികളുടെ നവീകരണവും, ആധുനിക വത്കരണവും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്നാണ് കേസ്.
ദില്ലി: അന്തര്‍ വാഹിനികള്‍ (submarine) സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ (leakage of confidential information ) മൂന്നുപേരെ ദില്ലിയില്‍ സിബിഐ അറസ്റ്റ് ചെയ്തു. നാവിക സേനയിലെ കമാന്‍റര്‍ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെയുമാണ് (Navy officers) സിബിഐ (CBI) അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനികളുടെ നവീകരണവും, ആധുനിക വത്കരണവും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്നാണ് കേസ്. സംഭവത്തില്‍ നാവിക സേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈഡ് അഡ്മിറല്‍, റിയര്‍ അഡിമിറല്‍ എന്നിവര്‍ അടക്കം അഞ്ച് അംഗ സംഘമാണ് വിഷയം അന്വേഷിക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് സിബിഐ. ഇപ്പോള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരെ സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം അറസ്റ്റിലായ ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.
കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് സിബിഐ. ദില്ലിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.