ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ പല ജില്ലകളെയും ബാധിച്ചേക്കാം. ഇത് വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാം.
പൂനെ:കനത്ത ചൂടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ആലിപ്പഴ വീഴ്ചയിൽ ജനജീവിതം തടസപ്പെടുന്ന സ്ഥിതിയാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ളത്. തിങ്കളാഴ്ച മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമാണ് അനുഭവപ്പെട്ടത്. അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള ഈർപ്പത്തിന്റെ വരവുമാണ് അപ്രതീക്ഷിത ആലിപ്പഴ വീഴ്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
പൂനെയിലും പശ്ചിമഘട്ട മേഖലയിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അറബിക്കടലിൽ നിന്നുള്ള ഈർപ്പവും അന്തരീക്ഷത്തിന്റെ താഴത്തെ തട്ടിലുള്ള അസ്ഥിരതയുമാണ് മഴയ്ക്കും രൂക്ഷമായ ആലിപ്പഴ വീഴ്ചയ്ക്കും പ്രധാന കാരണമായിട്ടുള്ളത് . അന്തരീക്ഷത്തിലെ താപനില വ്യത്യാസം കൂടുതലുള്ള പ്രീ-മൺസൂൺ കാലയളവിൽ ഇത്തരത്തിലുള്ള ഇടിമിന്നലോട് കൂടിയ മഴ സാധാരണമാണ്. മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും ഈ ആഴ്ച പകുതിയോടെ മുംബൈയിലും മഴ ലഭിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ പല ജില്ലകളെയും ബാധിച്ചേക്കാം. ഇത് വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാം.
സമാനമായ രീതിയിൽ ഉത്തരേന്ത്യയിലും കാലാവസ്ഥാ മാറ്റങ്ങൾ പ്രകടമാണ്. ദില്ലിയിൽ തിങ്കളാഴ്ച നേരിയ മഴ രേഖപ്പെടുത്തി. ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിക്കാറ്റും ശക്തമായ കാറ്റും (മണിക്കൂറിൽ 50-80 കി.മീ വേഗതയിൽ) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.


