ദില്ലിയിലെ ഡിഡിഎ ഹൌസിംഗ് കോംപ്ലെക്സിലേക്ക് ഒരു മാസം മുൻപാണ് ദമ്പതികൾ താമസത്തിനെത്തിയത്. ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം.
ദില്ലി: ഭാര്യയെ കടുത്ത സംശയം. ഒന്നര വയസുള്ള കുഞ്ഞിന് മുന്നിലിട്ട് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി യുവാവ്. ദില്ലിയിലെ പ്രഹ്ളാദ്പൂരിൽ ഇന്നലെ വൈകുന്നേരമാണ് ക്രൂരമായ കൊലപാതകം നടന്നത്. മിനി എൽപിജി സിലിണ്ടർ വച്ചായിരുന്നു യുവാവ് ഭാര്യയെ തല്ലിക്കൊന്നത്. പൂനം എന്ന യുവതിയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. തെക്കൻ ദില്ലിയിലെ ഡിഡിഎ ഹൌസിംഗ് കോംപ്ലെക്സിലേക്ക് ഒരു മാസം മുൻപാണ് ദമ്പതികൾ താമസത്തിനെത്തിയത്. ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം. ഞായറാഴ്ച രാത്രി 9.30ഓടെ ക്രൂരത നടക്കുമ്പോൾ ഒന്നര വയസുള്ള കുഞ്ഞ് ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു.
പൂനത്തിന്റെ നിലവിളി കേട്ട് അയൽവീട്ടുകാർ എത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഒടുവിൽ വീട്ടുടമയുടെ സഹായത്തോടെയാണ് വീട് തുറന്നത്. അടിയേറ്റ ഉടൻ തന്നെ പൂനം രക്തം വാർന്ന് നിലത്തുവീണു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
അയൽവാസികൾ അകത്ത് കയറിയ സമയത്ത് യുവതി രക്തത്തിൽ കുളിച്ച നിലയിൽ തറയിലും സിലിണ്ടർ സമീപത്തുമായി കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ മടിയിൽ വച്ച് മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു സുരേഷുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ നിലവിൽ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.


