മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ദൂരമനുസരിച്ച് അധിക തുക നൽകേണ്ടിവരും. നിലവിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്.

ദില്ലി: പശ്ചിമേഷ്യൻ സംഘ‍ര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തി. മാർച്ച് 14 അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് ഇന്ധന സർചാർജിൽ മാറ്റമുണ്ടാകും. ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് ഇനി അധിക തുക നൽകേണ്ടി വരും. ആഭ്യന്തര ടിക്കറ്റുകൾക്ക് 425 രൂപ അധികമായി ഈടാക്കും. മിഡിൽ ഈസ്റ്റ് ടിക്കറ്റുകൾക്ക് 900 രൂപയും തെക്കുകിഴക്കൻ ഏഷ്യ, ചൈന ടിക്കറ്റുകൾക്ക് 1,800 രൂപയും ഈടാക്കും. ആഫ്രിക്ക, പശ്ചിമേഷ്യ ടിക്കറ്റുകൾക്ക് സമാനമായ രീതിയിൽ 1,800 രൂപയാണ് ഈടാക്കുക. നേരത്തെ എയർ ഇന്ത്യയും സർചാർജ്ജ് ഏർപ്പെടുത്തിയിരുന്നു.