പിടിയിലായ ഐഎസ് ഭീകരൻ ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്
ഇന്നലെ അർധരാത്രിയോടെയാണ് ദൗലകാനിലെ സൈനികസ്കൂളിന് സമീപത്ത് നിന്ന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഭീകരനെ പിടികൂടിയത്. ബൈക്കിൽ സ്ഫോടക വസ്തുക്കളുമായി ഇയാളെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്.
ദില്ലി: ചാവേർ ആക്രമണത്തിന് ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കളുമായി എത്തിയ ഐഎസ് ഭീകരനെ പിടികൂടിയത് ഏറ്റുമുട്ടലിലെന്ന് ദില്ലി പൊലീസ്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യിൽ പ്രഷർ കുക്കറിൽ സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തി. ജനത്തിരക്കുള്ള മേഖലയിൽ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇന്നലെ അർധരാത്രിയോടെയാണ് ദൗലകാനിലെ സൈനികസ്കൂളിന് സമീപത്ത് നിന്ന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഭീകരനെ പിടികൂടിയത്. ബൈക്കിൽ സ്ഫോടക വസ്തുക്കളുമായി ഇയാളെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ദില്ലി അടക്കമുള്ള നഗരങ്ങളിൽ ഭീകരസംഘടനകൾ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഉത്തർപ്രദേശിലെ ബലൽറാംപൂർ സ്വദേശി അബ്ദുൾ യൂസഫിലേക്ക് എത്തിയത്. അബ്ദുൾ യൂസഫ് കഴിഞ്ഞ കുറെ നാളുകളായി നീരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് അബ്ദുൾ യൂസിഫ് എത്തിയതെന്ന് ദില്ലി സെപ്ഷ്യൽ സെൽ ഡിസിപി പ്രമോദ് സിങ്ങ് കുശ് വാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.