ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ, എൽവിഎം 3 എം 6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. 'ബാഹുബലി' എന്നറിയപ്പെടുന്ന ഈ റോക്കറ്റ്, അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈൽ. നേരിട്ട് മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഇവർ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എൽവിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേർഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേർപിരിഞ്ഞ് ഏകദേശം 520 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്‌ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്‌പേസ് മൊബൈലും (എഎസ്‌ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം
കൂട്ടിയിടി ഒഴിവാക്കാൻ വിക്ഷേപണം 90 സെക്കൻഡ് വൈകി
ഐഎസ്ആർഒ വിക്ഷേപണം 90 സെക്കൻഡ് വൈകിപ്പിച്ചു. നേരത്തെ രാവിലെ 8:54 ന് ലിഫ്റ്റ് ഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സമയം 8 മണിക്കൂർ 55 മിനിറ്റ് 30 സെക്കൻഡിലേക്ക് മാറ്റി. ബാഹുബലി റോക്കറ്റിന്റെ പാതയിൽ അവശിഷ്ടങ്ങളോ മറ്റ് ഉപഗ്രഹങ്ങളുമായി സംയോജനമോ ഉണ്ടായിരുന്നതിനാൽ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇസ്രോ സ്ഥിരീകരിച്ചിരുന്നു. ശ്രീഹരിക്കോട്ടയ്ക്ക് മുകളിലുള്ള സ്ഥലം ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ കടന്നുപോകുന്നതിനാൽ സമയം വൈകിപ്പിക്കുന്നത് സാധാരണ നടപടിയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

