ബെംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍ ആണ് ഓടക്കുഴല്‍ വായിച്ച് എം.പിമാരെ അടക്കം ഞെട്ടിച്ചത്.
ബെംഗളൂരു: ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ശാസ്ത്രരംഗത്ത് മാത്രമല്ല കലാരംഗത്തും കഴിവ് തെളിയിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ. ബെംഗളൂരുവില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഐഎസ്ആർഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ത്തത്. ബെംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍ ആണ് ഓടക്കുഴല്‍ വായിച്ച് എം.പിമാരെ അടക്കം ഞെട്ടിച്ചത്.
പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ ജയറാം രമേശ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. 'പ്രൊഫഷണൽ ഫ്‌ളൂട്ട് പ്ലെയര്‍' എന്ന് കുഞ്ഞിക്കണ്ണനെ വിശേഷിപ്പിച്ച് കൊണ്ടാണ് ജയറാം രമേശ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഓടക്കുഴല്‍ വായന. പ്രശസ്തമായ 'വാതാപി ഗണപതിം ഭജേ' വായിച്ചാണ് കുഞ്ഞികൃഷ്ണന്‍ സദസിനെ കയ്യിലെടുത്തത്. മലയാളിയായ കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച കുഞ്ഞികൃഷ്ണന്‍ 17 പിഎസ്എല്‍വി ദൗത്യങ്ങളുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
